ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി. മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉച്ചകോടിയിൽ പങ്കെടുക്കും. ദക്ഷിണ മേഖലയിലെ നിര്‍ണായക പ്രശ്‌നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു’, എന്നാണ് മോദി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.
ബോര്‍ഗോ എഗ്‌നേഷ്യ ആഡംബര റിസോര്‍ട്ടിൽ പതിനഞ്ച് വരെയാണ് ഉച്ചകോടി നടക്കുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്‌നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.