ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേദിയിൽ വെച്ച് പരസ്യമായി ശകാരിച്ചതായി പുറത്ത് വന്ന വീഡിയോക്ക് വിശദീകരണവുമായി തമിഴ്‌നാട് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ.
തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ഗൗരവമായ ചർച്ച മാത്രമാണ് നടന്നതെന്നും അല്ലാത്ത അഭ്യൂഹങ്ങളും ധാരണകളും തെറ്റാണെന്നും സൗന്ദർരാജൻ പറഞ്ഞു.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ വീഡിയോ ക്ലിപ്പിൽ അമിത് ഷാ സൗന്ദർരാജനോട് കയർക്കുന്നതിന്റെയും വിരൽ ചൂണ്ടി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു
2024ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശിൽ വെച്ച് നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായെ ഞാൻ കണ്ടു. ഇന്നലെ കണ്ടപ്പോൾ പോസ്റ്റ് പോൾ ഫോളോഅപ്പിനെയും സംസ്ഥാനത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചു.
ഞാൻ വിശദമായി പറയുമ്പോൾ, സമയക്കുറവ് കാരണം രാഷ്ട്രീയ മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ അദ്ദേഹം ഉപദേശിച്ചു, മറ്റുള്ള എല്ലാ അനാവശ്യ ഊഹാപോഹങ്ങളും തള്ളി കളയുകയാണ്’, സൗന്ദർരാജൻ എക്‌സിൽ കുറിച്ചു.