സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ തിങ്കളാഴ്ച ഓസ്‌ട്രേലിയയെ നേരിടാനിരിക്കുകയാണ്. സെന്റ് വിന്‍സന്റിലെ ഡാരന്‍ സമി ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് മത്സരം. സെമി ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് നാളെ ജയിക്കണം. തോല്‍ക്കുന്ന പക്ഷം, ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍-ബംഗ്ലാദേശ് മത്സരത്തെ ആശ്രയിച്ചിരിക്കും സാധ്യത.

ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. മറുവശത്ത് ഓസ്‌ട്രേലിയ അങ്ങനെയല്ല. ഞായറാഴ്ച രാവിലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ ഓസീസിന്റെ സെമി ഫൈനല്‍ പ്രവേശനവും തുലാസിലായി. ഇന്നേറ്റ ആഘാതത്തിന്റെ സമ്മര്‍ദം മുഴുവന്‍ പേറി വേണം ഓസ്‌ട്രേലിയക്ക് നാളെ ഇന്ത്യക്കെതിരേ കളിക്കാന്‍. ഇന്ത്യയ്ക്കാകട്ടെ, തോറ്റിട്ടില്ല എന്നതിന്റെ ആത്മവിശ്വാസം കൈമുതലായുണ്ട്.

എണ്ണയിട്ട യന്ത്രംപോലെയാണ് ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് ലൈനപ്പുകള്‍. ബുംറയെന്ന തുറുപ്പുചീട്ടാണ് ബൗളിങ്ങിലെ കുന്തമുന. ബാറ്റിങ്ങിലാവട്ടെ, രോഹിത്-കോലി മുതല്‍ ജഡേജ, അക്ഷര്‍ വരെയുള്ള നിരയുണ്ട്. തിരിച്ചുവരവില്‍ മിന്നും ഫോമോടെ ഋഷഭ് പന്തും കരുത്തായി സൂര്യകുമാര്‍ യാദവുമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ തിങ്കളാഴ്ചത്തെ മത്സരം സെമി ഫൈനലിന് മുന്‍പായുള്ള ഇന്ത്യയുടെ അവസാനത്തെ മത്സരമാണെന്നതിനാല്‍ ടീം ലൈനപ്പില്‍ മാറ്റം വരുത്താനുള്ള സാധ്യയുണ്ട്. ഇതുവരെ ഒരേ ടീമിനെ വെച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. രവീന്ദ്ര ജഡേജ, ശിവം ദുബെ തുടങ്ങിയവര്‍ ഫോമിലല്ല. സഞ്ജു സാംസണിനെ അധിക ബാറ്ററായി പരിഗണിക്കാനുള്ള സാധ്യത മുന്നിലുണ്ട്. പക്ഷേ, അത് ഒരു ബൗളിങ് റിസര്‍വിനെ ഇല്ലാതാക്കുമെന്ന പ്രശ്‌നവും നിലനില്‍ക്കുന്നു. മറുവശത്ത് ഓസ്‌ട്രേലിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കാണുന്നു. ടോപ് ഓര്‍ഡറിലുള്ള ഇന്ത്യന്‍ വലംകൈയന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ സ്റ്റാര്‍ക്കിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *