സെന്റ് ലൂസിയയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ മനസ്സില്‍ ആ രാത്രിയുടെ ഓര്‍മകള്‍ കടന്ന് വന്നിട്ടുണ്ടാകുമോ? ടൂര്‍ണ്ണമെന്റിലുടനീളം അപരാജിതരായി കുതിച്ച കലാശപ്പോര്‍ ദിവസം കങ്കാരുക്കളോട് തോറ്റ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തല കുനിച്ച് നടന്ന ആ ദിവസത്തിന് പ്രതികാരം എന്നോണം ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വീശിയപ്പോള്‍ കൂടെ പോന്നത് ആർക്കും തൊടാനാവാത്ത സിക്സർ റെക്കോർഡ്.
അന്താരാഷ്ട്ര ടി 20 യില്‍ 200 സിക്സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. കരിയറിലെ 157 ഇന്നിങ്‌സുകളില്‍ നിന്നാണ് സിക്സര്‍ നേട്ടത്തില്‍ രോഹിത് 200 കടന്നത്. തൊട്ടടുത്ത താരത്തെ ഏറെ പിന്നില്‍ നിർത്തിയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്പ്റ്റില്‍ 118 മത്സരങ്ങളില്‍ നിന്ന് 173 സിക്സറുകളാണ് നേടിയിട്ടുള്ളത്. 113 മത്സരങ്ങളിൽ നിന്ന് 137 സിക്‌സറുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്.
വെറും 41 പന്തില്‍ 8 സിക്സറുകളും 7 ഫോറുകളും അടക്കം 92 റണ്‍സാണ് രോഹിത് മത്സരത്തില്‍ നേടിയത്. അഞ്ചു പന്തില്‍ ഒരു റണ്‍ പോലും ചേർക്കാനാവാതെ വിരാട് കോഹ്‌ലി പവലിയനിലേക്ക് മടങ്ങിയ അതെ മൈതാനത്തായിരുന്നു രോഹിത്തിന്റെ ക്ലിനിക്കല്‍ പവര്‍ ഹിറ്റ്. 16 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 28 റണ്‍സെടുത്ത ദുബെയും 27 റണ്‍സെടുത്ത ഹാര്‍ദിക്ക് പാണ്ഡ്യയും ടോട്ടലിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. ഓസീസ് ബൗളിങ് നിരയില്‍ ഹാസിൽവുഡ് മാത്രമാണ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരും രോഹിത്തിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.
അതെ സമയം സൂപ്പര്‍ എട്ടിലെ കഴിഞ്ഞ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോറ്റ ഓസ്‌ട്രേലിയയ്ക്ക് സെമിയിലേക്ക് കടക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യ സെമിയിലെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സെമിയില്‍ പ്രവേശിച്ചു.