സമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയല്‍ കാർഡ് (യു.ഡി.ഐ.ഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിൻ ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ യു.ഡി.ഐ.ഡി. കാർഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങള്‍ക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന ഈ കാർഡ് സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം – യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് യു.ഡി.ഐ.ഡി അദാലത്തുകള്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം സംഘടിപ്പിച്ചു വരികയാണ്. പൂർണ്ണമായും കിടപ്പിലായ ഭിന്നശേഷിക്കാർക്ക് അവരുടെ വീടുകളിലെത്തി ആധാറും മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.