കൊച്ചി കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിൻറെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി.
എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കൾ പരോക്ഷമായി അധ്യാപകന് നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മർദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകർക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും വിലയിരുത്തി.