മുംബൈ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ പ്രതിയായ മിഹിർ ഷാ മുംബൈ പബ്ബിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.പ്രതിയായ മിഹിർ ഷാ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ്. സംഭവത്തിന് ശേഷം മിഹിർ ഒളിവിലാണ്.
അപകടസമയത്ത് മിഹിർ ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് ശേഷം മിഹിർ തൻ്റെ പിതാവിനെ വിളിച്ചതായി തെളിവുകളുണ്ട്.
അതിന് ശേഷമാണ് മിഹിറിന്റെ ഫോൺ ഓഫായതെന്നും പൊലീസ് അറിയിച്ചു. പൊലീസിൻ്റെ അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നതായി തെളിഞ്ഞിട്ടുണ്ട്. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു.
ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.