ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുഴയില്‍ പരിശോധിക്കും
എന്നാല്‍ അർജുന്റെ ലോറി കരയിലെ മണ്ണില്‍ തന്നെ ഉണ്ടാവാനാണ് കൂടുതല്‍ സാധ്യത എന്നാണ് കേരളത്തില്‍ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേല്‍ പറയുന്നത്.
കരയില്‍ നിന്ന് 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത് എന്നും ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയാണ് ഉണ്ടാവാൻ സാധ്യത എന്നും ഇതിന്റെ ചാൻസ് 90 ശതമാനത്തിലേറെ ആണെന്നും രഞ്ജിത്ത് പറയുന്നു. ഇനി വേണ്ടത് ബോർവെല്ലിന്റെ ഡ്രില്ലിംഗ് ഉപകരണമാണ്. അത് ഉപയോഗിച്ചാല്‍ മെറ്റല്‍ സാന്നിധ്യമുണ്ടെങ്കില്‍ അതില്‍ തട്ടും. ഇത് ഇന്ന് തന്നെ കിട്ടുകയാണെങ്കില്‍ പ്രതീക്ഷയുണ്ട്.
എന്നാല്‍ അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല, അദ്ദേഹം പറയുന്നു.ഇത്രയും ഭാരമുള്ള ലോറി വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ റഡാറില്‍ കിട്ടാവുന്നതേയുള്ളൂ, മാത്രമല്ല അർജുന്റെ മൊബൈല്‍ രണ്ട് തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. അത് കൊണ്ട് ലോറി കരയില്‍ തന്നെ ഉണ്ടാവാനാണ് സാധ്യത.
ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നത്. ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും രഞ്ജിത്ത് പറയുന്നുഅർജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് പുഴയിലായിരിക്കും തിരച്ചില്‍. ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന.
അതേ സമയം, തിരച്ചിലില്‍ തൃപ്തിയില്ലെന്ന് അർജുന്റെ കുടുംബം പറഞ്ഞിരുന്നു. ലോറി അവിടെ ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി സംശയം ഉണ്ടെന്നും അർജുന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സൈന്യം വേണ്ട രീതിയില്‍ ഇടപെട്ടിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു.അതേ സമയം കേരളത്തില്‍ നിന്ന് പോയ രക്ഷാപ്രവർത്തകരെ അവിടെ നിന്ന് മാറ്റാൻ കർണാടക പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
രഞ്ജിത്ത് ഇസ്രായേലിനെ പോലീസ് മർദ്ദിച്ചെന്ന് അർജുൻ ഓടിച്ച ലോറയുടെ ഉടമയായ മനാഫ് പറഞ്ഞിരുന്നു. ജൂലായി 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്