പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുമായുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയായി.

പ്രതികളുടെ കസ്റ്റഡി കാലാവാധി നാളെ അവസാനിക്കും. പ്രതികളുടെ മൊബൈൽ ഫോണുകളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി മുതൽ ഡിവൈഎസ്പിക്കായിരിക്കും.അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ആത്മഹത്യാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്.ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്.

ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സജീവ് ആരോപിച്ചിരുന്നു.

കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ലെന്നും കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ചികിത്സയ്ക്കായി ദൂരേയ്ക്ക് കൊണ്ടുപോയതിൽ സംശയമുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരനും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *