ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകവേ പ്രസിഡന്‍റ് ബാഷർ അൽ അസദിന് വീണ്ടും തിരിച്ചടി. ദാരാ നഗരത്തിന്‍റെ നിയന്ത്രണം സിറിയൻ സേനയ്ക്ക് നഷ്ടമായി. 2011ൽ ആഭ്യന്തര കലാപത്തിന്‍റെ തുടക്കം ഈ നഗരത്തിൽ നിന്നായിരുന്നു.
ഡമാസ്‌കസിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദാരാ നഗരത്തിൽ ഭരണകൂട വിരുദ്ധ ഗ്രാഫിറ്റി വരച്ചതിന് ഒരു കൂട്ടം ആൺകുട്ടികളെ അസദ് സർക്കാർ തടവിലിട്ട് ദേഹോപദ്രവം ഏൽപ്പിച്ചതായിരുന്നു തുടക്കം. ഇതോടെ രാജ്യവ്യാപക പ്രതിഷേധം തുടങ്ങി.
സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ചു, 50,0000 പേരാണ് തുടർന്നുണ്ടായ ആഭ്യന്തര കലാപത്തിൽ മരിച്ചത്.സിറിയൻ പ്രസിഡന്‍റ് അസദിനെതിരെ സായുധ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്.
2020-ന് ശേഷം സിറിയ കണ്ട ഏറ്റവും രൂക്ഷമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. വിമതർ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് മുന്നേറുകയാണ്. വ്യാഴാഴ്‌ച വടക്ക് ഹമാ നഗരം പിടിച്ചെടുത്ത ശേഷം, വിമതർ പ്രധാന നഗരമായ ഹോംസിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
ഹമയിലെ രണ്ട് വടക്കു കിഴക്കൻ ജില്ലകൾ വിമതരുടെ നിയന്ത്രണത്തിലാണ്. സെൻട്രൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചതായും വിമതർ അവകാശപ്പെട്ടിട്ടുണ്ട്.
ജോർദാൻ സിറിയയുമായുള്ള അതിർത്തി അടച്ചു. ലെബനനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേൽ വ്യോമ, കര സേനകളെ ശക്തിപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. സിറിയൻ പ്രതിപക്ഷത്തെ പിന്തുണച്ച തുർക്കി, വിമത മുന്നേറ്റത്തെ ജാഗ്രതയോടെയാണ് നോക്കികാണുന്നത്.
സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാരോട് സർക്കാർ ആവശ്യപ്പെട്ടു.
സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തി ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലും ബന്ധപ്പെടാം. സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.