ബയ്റുത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന വിമാനം ഹൈജാക്ക് ചെയ്തതിന് യു.എസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹമാദി. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദിയുടെ വധം. ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഹിസ്ബുള്ള ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ.”