മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.
നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ മരണം രണ്ടായി. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും രൂപീകരിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന ആരംഭിക്കുകയും ചെയ്തു.
എന്താണ് ഗില്ലന്‍ ബാരി സിൻഡ്രോം?
അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍.
അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.
പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾഎടുക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു