നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനിറങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ഏകദേശം 12,000ത്തോളം ആരാധകരാണ് വിരാട് കോഹ്‌ലിയെ കാണാന്‍ ആദ്യ ദിവസം തന്നെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. റെയില്‍വെയ്‌സിനെതിരെ ഡല്‍ഹി ടീമിലാണ് സൂപ്പര്‍താരം കളിക്കുന്നത്. വെളുപ്പിനെ മൂന്ന് മണി മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.

കോഹ്‌ലിയെ കാണാന്‍ ജനസാഗരം ഒഴുകിയെത്തിയതോടെ ഡല്‍ഹി സ്‌റ്റേഡിയത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്റ്റേഡിയത്തില്‍ ഇടംപിടിക്കാന്‍ തിരക്കുകൂട്ടിയ കാണികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

16-ാം നമ്പര്‍ ഗേറ്റില്‍ കാണികളും സുരക്ഷാ ഉദ്യോഗസ്ഥരും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ പെട്ട് ആരാധകര്‍ പ്രവേശന ഗേറ്റിന് സമീപം വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പൊലീസുകാരന്റെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റുകോഹ്ലിയെ കാണാന്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിന് ചുറ്റും രാവിലെ മുതല്‍ തിക്കും തിരക്കുമായിരുന്നു. 9.30 ന് തുടങ്ങുന്ന മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകരെത്തി തുടങ്ങിയിരുന്നു.

സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകര്‍. ‘ആര്‍സിബി’ ചാന്റുകളും മുഴക്കി. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിട്ടുള്ളത്. മത്സരം കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ് മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും.

Leave a Reply

Your email address will not be published. Required fields are marked *