അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. കാല്‍ ശതമാനം (0.25%) പലിശ നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 6.25 ശതമാനായി കുറഞ്ഞു. സാമ്പത്തിക വളർച്ച വേഗം കുറയുന്ന ആശങ്കകള്‍ക്കിടയിലാണ് ആര്‍ബിഐയുടെ നീക്കം.
പണപ്പെരുപ്പം അതിന്‍റെ ലക്ഷ്യമായ നാല് ശതമാനത്തിലേക്ക് എത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര തീരുമാനം പ്രഖ്യാപിച്ചത്.2020 മേയ്ക്കുശേഷം ആദ്യമായാണ് റീപ്പോനിരക്ക് കുറയ്ക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗത്തിലാണ് സമിതി ഐക്യകണ്ഠേന പലിശ കുറയ്ക്കാന്‍ തീരുമാനിച്ചത്.
2020 മേയില്‍ 40 അടിസ്ഥാന നിരക്ക് (0.40 ശതമാനം) ആണ് അവസാനമായി ആര്‍ബിഐ പലിശയില്‍ കുറവ് വരുത്തിയത്.2025 ലെ ബജറ്റിന് ശേഷമുള്ള പ്രതീക്ഷകൾക്ക് അനുസൃതമായാണ് നീക്കം. സാമ്പത്തിക വളർച്ച കുറയുന്നത് പരിഹരിക്കാൻ റിസര്‍വ് ബാങ്ക് നടപടികൾ കൈക്കൊള്ളുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അടിസ്ഥാന പലിശ നിരക്ക് കുറയുന്നതോടെ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ വായ്പ പലിശ നിരക്കുകളും കുറയും.
ഇത് ഇംഎംഐ അടയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും.2019 ഒക്ടോബറിന് ശേഷം അനുവദിച്ച് എല്ലാ റീട്ടെയില്‍ ഫ്ലോട്ടിംഗ്-റേറ്റ് വായ്പകളും എക്സ്റ്റേണല്‍ ബെഞ്ച്‌മാർക്കുമായി ലിങ്ക് ചെയ്‌തവയാണ്. മിക്ക വായ്പകളും റിപ്പോ നിരക്കാണ് ബെഞ്ച്മാര്‍ക്കായി പിന്തുടരുന്നത് എന്നതിനാല്‍ നിരക്ക് കുറയ്ക്കൽ വായ്പയുള്ളവര്‍ക്ക് നേട്ടമാകും.
ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നതു ജനങ്ങൾക്ക് ആസ്വാസമാകും.ഇന്ത്യയിലെ ഭൂരിഭാഗം ഭവന വായ്പകളും ഫ്ലോട്ടിംഗ് പലിശ നിരക്കാണ് പിന്തുടരുന്നത്. അതിനാല്‍ പലിശ ഭാരം കുറയുന്നത് ഭവന വായ്പയെടുത്ത വലിയൊരു വിഭാഗം വീട്ടുടമകൾക്ക് ആശ്വാസം നൽകും.
ഒന്‍പത് ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ 20 വര്‍ഷ കാലയളവില്‍ എടുത്തൊരാള്‍ക്ക് 44,986 രൂപയാണ് പ്രതിമാസം അടവ് (ഇഎംഐ) വരുന്നത്. വായ്പ കാലയളവില്‍ 58 ലക്ഷം രൂപ പലിശയായി അടയ്ക്കേണ്ടി വരും.
പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വന്നാല്‍ മൊത്തം പലിശ ഭാരം 53.6 ലക്ഷം രൂപയായി കുറയും. കാല്‍ ശതമാനം പലിശ കുറയുമ്പോള്‍ ഭവന വായ്പെടുത്തയാള്‍ 4.40 ലക്ഷം രൂപയോളം ഈ കണക്കില്‍ ലാഭം വരും. അതോടൊപ്പം വായ്പ കാലയളവ് 230 മാസമായി ചുരുങ്ങുകയും ചെയ്യും