തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.പോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അങ്കമാലിയിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്.
കവര്‍ച്ച നടത്തിയത് ‘പ്രഫഷണല്‍ മോഷ്ടാവ്’ അല്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.അതേസമയം, ബാങ്കിനെക്കുറിച്ച് നന്നായി ‘പഠിച്ച്’ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.
ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ്. അല്ലെങ്കിൽ പ്രവർത്തനം നിരീക്ഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ ശാഖയിൽ സുരക്ഷാജീവനക്കാരില്ലെന്നതും തിരക്ക് കുറയുന്നതെപ്പോഴെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്.