അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം തുടക്കത്തിലെ കേരളത്തിന് തിരിച്ചടി. ഇന്നലെ 69 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ മടങ്ങി. രണ്ടാം ദിനത്തിലെ രണ്ടാം പന്തില്‍ നാഗ്വാസ്വാലയുടെ പന്തില്‍ ആര്യ ദേശായി ക്യാച്ചെടുത്ത് പുറത്താക്കുകായിരുന്നു.
195 പന്ത് നേരിട്ട സച്ചിന്‍ എട്ട് ബൗണ്ടറികളടക്കമാണ് 69 റണ്‍സെടുത്തത്.രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നലിയിലാണ്.
35 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും ഒരു റണ്ണുമായി സല്‍മാന്‍ നിസാറും ക്രീസില്‍. കേരളത്തിന്‍റെ അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയാണ് ഇരുവരും. കഴിഞ്ഞ മത്സരങ്ങളില്‍ ഇരുവരുടെയും ബാറ്റിംഗ് മികവാണ് കേരളത്തിന് എതിരാളികള്‍ക്കുമേല്‍ മുന്‍തൂക്കം നല്‍കിയത്.ഇന്നലെ നിര്‍ണായക ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു.
ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. തുടർന്നെത്തിയ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല.
പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി.
30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 49 റൺസ് കൂട്ടിച്ചേർത്തു