കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പരിക്കേറ്റ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ പ്രവീഷ്. ഷഹബാസ് ട്യൂഷൻ സെന്ററിൽ പഠിച്ച വിദ്യാർത്ഥിയല്ലായെന്ന് പ്രവീഷ് പറയുന്നു. 250 ഓളം വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട്.
ഒരു മാസം നീണ്ട നൈറ്റ് ക്യാമ്പ് അടക്കം നടത്തിയാണ് ഫെയർവെൽ നടത്താറുള്ളത്. പത്ത് വർഷമായി ഫെയർവെൽ നടത്താറുള്ളതാണ്. അത് പോലൊരു പ്രോഗ്രാമായിരുന്നു ഞായറാഴ്ച നടത്തിയതെന്നും ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.വൈകീട്ട് 4 മണിക്ക് തുടങ്ങി 7 മണിക്ക് നിർത്തുന്ന തരത്തിലായിരുന്നു പരിപാടി.
എളേറ്റ് സ്കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടയിൽ പാട്ട് നിന്നു പോയി. മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾ അപ്പോൾ കൂവിവിളിച്ചു. പുറത്ത് നിന്നുള്ള ആരും ഹാളിലുണ്ടായിരുന്നില്ല. മരിച്ച ഷഹബാസും അന്ന് അവിടെ ഉണ്ടായിരുന്നില്ല. കൂവിയപ്പോഴും അപ്പോൾ അതൊരു പോസിറ്റീവായിട്ടാണ് എടുത്തത്. പിന്നീടാണ് വിദ്യാർത്ഥികൾ തമ്മിൽ ഹാളിന് പിന്നിൽ പ്രശ്നം ഉണ്ടായത്.
ടീച്ചർമാർ ഇടപെട്ട് വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റിയിരുന്നു. അടി കിട്ടിയ എംജെ സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെ അധ്യാപകർ തന്നെയാണ് വീട്ടിൽ കൊണ്ടുചെന്നാക്കിയത്. പിന്നാലെ രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാർത്ഥികളോട് ഇനി ട്യൂഷൻ ക്ലാസിൽ വരേണ്ട എന്ന് അറിയിക്കുകയുംചെയ്തിരുന്നു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിലേക്ക് വിളിച്ചാൽ മതിയെന്ന് അറിയിച്ചു.’ പ്രവീഷ് വെളിപ്പെടുത്തി.വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നത് ഇന്നലെയാണ് താനറിഞ്ഞതെന്നും വ്യാഴാഴ്ച വൈകീട്ടാണ് അടി നടക്കുന്നതെന്നും പ്രവീഷ് അറിയിച്ചു. ചായക്കടക്കാരാണ് സംഘർഷത്തെ കുറിച്ച് അറിയിച്ചത്. അധ്യാപകനും സ്റ്റാഫും അവിടെ ചെന്നിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റാൻ സാധിച്ചത്. തല്ലിയതിൽ ട്യൂഷൻ സെന്ററിലുള്ള വിദ്യാർത്ഥികളുമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.