കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ. സമീപ കാലത്തായി ചാക്കോച്ചൻ സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിര, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ ഇതിനു മുമ്പ് 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.
അതേസമയം റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യേ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും ചിത്രം പ്രദർശനം ആരംഭിക്കാനെത്തുകയാണ്. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്റഫ്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ‘
കണ്ണൂർ സ്ക്വാഡി’ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.