ദില്ലി: കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങൾ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു.ഉത്തര്‍പ്രദേശിലെ സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോപണവിധേയന്റെ ഹർജി പ​രി​ഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവർ ഇക്കാര്യം പറഞ്ഞത്.

ഹർജി കോടതി തള്ളി. മരങ്ങളെയും നിയമങ്ങളെയും നിസ്സാരമായി കാണരുതെന്നും അവഗണിക്കരുതെന്നും കുറ്റവാളികൾക്ക് വ്യക്തമായ സന്ദേശം അയയ്ക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ എഡിഎൻ റാവുവിന്റെ നിർദ്ദേശം ബെഞ്ച് അംഗീകരിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു സംഭവം. ധാരാളം മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനേക്കാൾ മോശമാണ്. കോടതിയുടെ അനുമതിയില്ലാതെ വെട്ടിമാറ്റിയ 454 മരങ്ങൾ സൃഷ്ടിച്ച പച്ചപ്പ് വീണ്ടും സൃഷ്ടിക്കാനോ പുനഃസൃഷ്ടിക്കാനോ കുറഞ്ഞത് 100 വർഷമെടുക്കുമെന്നും ബെഞ്ച് പറഞ്ഞു.

കഴിഞ്ഞ വർഷം മുറിച്ചുമാറ്റിയ 454 മരങ്ങൾക്ക് ഒരു മരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ശുപാർശ ചെയ്ത കേന്ദ്ര ഉന്നതാധികാര സമിതിയുടെ (സിഇസി) റിപ്പോർട്ട് കോടതി അംഗീകരിച്ചു. ആരോപണ വിധേയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻമുകുൾ റോഹത്ഗി, തന്റെ കക്ഷി തെറ്റ് സമ്മതിച്ചുവെന്നും ക്ഷമാപണം നടത്തിയെന്നും പിഴ തുക കുറയ്ക്കാൻ കോടതി കനിയണമെന്നും ബെഞ്ചിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *