ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘത്തിൻ്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം റാണയെ കൊണ്ടുവരുന്നത്.
ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് തഹാവൂർ റാണയിലൂടെ തെളിവ് ശേഖരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തിയ പല നീക്കങ്ങളും നേരിട്ടറിയാവുന്ന തഹാവൂർ റാണയിൽ നിന്ന് ഇക്കാര്യം ശേഖരിക്കാനാകും കേന്ദ്ര ഏജൻസികളുടെ നീക്കം.