ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പലസ്‌തീനിലെ ഹമാസിൻ്റെ ഇടപെടലുണ്ടോ എന്നതും ഇന്ത്യ പരിശോധിക്കുന്നു. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാര സംഘടന ഐഎസ്ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം.
തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. ഹമാസിനെതിരെ തെളിവ് ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഇക്കാര്യം ഉന്നയിക്കും.പഹല്‍ഗാം ആക്രമണം ചർച്ച ചെയ്യാൻ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ പ്രതിരോധമന്ത്രി വിശദീകരിക്കും. 26 നിരപരാധികളെ അരുംകൊല ചെയ്ത ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കശ്മീരിൽ അതീവ ജാഗ്രതയോടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.
ഭീകരാക്രമണത്തെ ഒടുവിൽ കാനഡയും അപലപിച്ചു. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മൗനം ചർച്ചയായതോടെയാണ് പ്രതികരണം.ഇന്നലെ രണ്ടര മണിക്കൂര്‍ നീണ്ട സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനത്തിലേക്ക് ഇന്ത്യ കടന്നത്.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു, വാഗ അട്ടാരി അതിര്‍ത്തി പൂർണമായി അടച്ചു, പാക് പൗരന്മാർക്ക് നൽകിയിട്ടുള്ള വീസകൾ റദ്ദാക്കി, ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷെമാരെ പുറത്താക്കി. ഇന്ത്യയുടെ ശക്തമായ നടപടിക്ക് ഭീഷണി സ്വരത്തിലാണ് പാകിസ്ഥാന്റെ പ്രതികരണം.’
പഹൽഗാം ഭീകരാക്രമണം കശ്മീരിന്റെ ആകെ മുഖച്ഛായ മാറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കശ്‌മീർ കാണാതെ മടങ്ങി. യാത്ര നിശ്ചയിച്ചിരുന്ന വിദേശികൾ അടക്കം സഞ്ചാരികൾ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കി.
ദാൽ തടാകക്കരയിൽ ആയിരക്കണക്കിനാളുകളെത്തേണ്ട സ്ഥാനത്ത് ശിക്കാരി വള്ളങ്ങൾ അനാഥമായി കിടക്കുന്നതാണ് ഇന്ന് രാവിലെ കണ്ടത്. മേഖലയിൽ ഇത്തവണത്തെ ടൂറിസം സീസൺ പ്രതിസന്ധിയിലായതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന തദ്ദേശീയരുടെ വരുമാനവും ഇല്ലാതായി.