ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യ എയുടെ സ്ക്വാഡ് ബിസിസിഐ പുറത്തുവിടുകയാണ്. പരീക്ഷാഫലം കാത്തിരിക്കുന്ന കുരുന്നിനെപ്പോലെ ആ പട്ടികയില്‍ തന്റെ പേരുണ്ടോയെന്ന് അയാള്‍ പരതിയിട്ടുണ്ടാകണം. ഇന്നില്ലെങ്കില്‍ മറ്റൊരിക്കലുമില്ല എന്ന തോന്നല്‍ ആ നിമിഷത്തിന് മുൻപ് ഉണ്ടായിരിക്കണം.
നിരാശയുടെ നാളുകളിലേക്ക് തള്ളിവിടാൻ അയാളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇത്തവണ അവസരമൊരുക്കിയില്ല.
ക്രിക്കറ്റ് ആ വിളി കേട്ടിരിക്കുന്നു. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സ്ക്വാഡില്‍ കരുണ്‍ നായരിന്റെ പേര്.ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ നിന്ന് പലപ്പോഴും പറിച്ചെടുക്കപ്പെട്ടു
. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന് എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. എങ്കിലും ഈ തിരിച്ചുവരവിന് മധുരമുണ്ട്.”ഒരു സുപ്രധാന നിമിഷത്തിലാണ് കരുണിന്റെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ്. രാജാവും ഹിറ്റ്മാനും പടിയിറങ്ങിയിരിക്കുന്നു. പുതുതലമുറയുടെ കാലഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു.
രണ്ട് അതികായരുടെ വിടവ് നികത്താനുണ്ട്. 1989ന് ശേഷം ആദ്യമായി സച്ചിൻ തെൻണ്ടുല്ക്കറോ വിരാട് കോലിയോ ഇല്ലാതെ ഇന്ത്യയൊരു ഇംഗ്ലണ്ട് പര്യടനത്തിന് ഇറങ്ങുകയാണ്”ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിലേക്ക് കണ്ണോടിച്ചാല്‍ അവിടെ പരിചയസമ്പത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുന്നതുകാണാനാകും.
രോഹിതിന്റെ അഭാവം നികത്താൻ കെ എല്‍ രാഹുലിന് കഴിഞ്ഞു. കോലിയുടെ അസാന്നിധ്യത്തിന് പരിഹാരമാകാൻ കരുണിന് സാധിച്ചേക്കും. കാരണം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരുണിന്റെയത്ര മികച്ച റെക്കോര്‍ഡുള്ള മറ്റൊരുതാരം സാധ്യതാ സംഘത്തിലില്ല എന്നതുകൊണ്ട് തന്നെ. രാഹുല്‍ പോലും കരുണിന് പിന്നിലാണ്.”