ജയ്‌പൂർ: ബിക്കാനീരിലെ ‘ജനസഭ’യിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തുവെന്നും ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയ മുഖമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. 140 കോടി ജനങ്ങളുടെ മനസിനെ വേദനിപ്പിച്ചു. തുടർന്ന് ഭീകരവാദത്തെ മണ്ണിൽ കുഴിച്ചു മൂടുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുകയായിരുന്നു.
ഇതിന് ശേഷമാണ് മൂന്ന് സേനകൾക്കും തിരിച്ചടിക്കാൻ ഇന്ത്യ അനുമതി നൽകിയത് എന്ന് മോദി പറഞ്ഞു.പാകിസ്താന്റെ ആണവായുധ ഭീഷണിക്ക് മുൻപിൽ ഇന്ത്യ തല കുനിച്ചില്ല.
അതാണ് പുതിയ ഭാരതം. ഭീകരാവാദത്തെയും ഭീകരവാദത്തെ സഹായിക്കുന്ന രാജ്യത്തെയും രണ്ടായി കാണില്ല. പാകിസ്താന്റെ യഥാർത്ഥ മുഖത്തെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കും.
അതിനായി ഇന്ത്യയുടെ പ്രതിനിധികൾ ലോകം മുഴുവൻ സഞ്ചരിക്കുകയാണ്. ഒരു കാര്യം പാക്കിസ്താൻ മറന്നുപോയി, ഭാരതത്തെ സേവിക്കാൻ മോദി ഇവിടെ ഉണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
