മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വനിതാ ലോകകകപ്പിന് മുന്നോടിയായി കാര്യവട്ടത്ത് ചില മത്സരങ്ങള്‍ നടക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ കാര്യവട്ടത്തെ തഴഞ്ഞു. സെപ്റ്റംബര്‍ 14, 17, 20 തീയതികളിലാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങള്‍ നടക്കുക.ഏകദിന ലോകകപ്പിനുള്ള ഇരു ടീമുകളുടെയും തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ പരമ്പര. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26വരെയാണ് വനിതാ ഏകദിന ലോകകപ്പ്.

2007 മാര്‍ച്ചില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ചെപ്പോക്ക് വനിതാ ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ചെന്നൈയില്‍ നടന്നിരുന്നു.

അതേസമയം, വനിതാ ഏകദിന ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാക്കും. മാര്‍ച്ചില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് വച്ച് നടക്കുക എന്ന് വൈകാതെ തീരുമാനിക്കും.

വിശാഖപട്ടണം, ഇന്‍ഡോര്‍, ഗുവാഹത്തി, റായ്പൂര്‍, പഞ്ചാബിലെ മുല്ലന്‍പുര്‍ എന്നിവയാണ് മറ്റു വേദികളായി തീരുമാനിച്ചിരിക്കുന്നത്. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ഉള്‍പ്പടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതാദ്യമായാണ് ഐസിസി ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.ഇന്‍ഡോറില്‍ മുമ്പ് രണ്ട് തവണ വനിതാ ലോകകപ്പ് മത്സരം നടന്നിട്ടുണ്ടെങ്കിലും അത് രണ്ടും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു.

2000ല്‍ ഹോള്‍ക്കര്‍ സ്റ്റേഡിയം നിലവില്‍ വന്നശേഷം നെഹ്‌റു സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. ഇന്ത്യന്‍ വനിതാ ടീമിന്റെ അടുത്ത പരമ്പര ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ടി20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *