മലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്.ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത് വാഹനത്തില്‍ വന്നവരാണ് പകർത്തിയത്.
കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയില്‍ ഡ്രൈവർ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപ ആയിരുന്നു ആദ്യം പിഴ പറഞ്ഞതെന്നും പിന്നീട് 500 രൂപ ആക്കി ഉയർത്തി.
പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനായ നൗഷാദ് ഡ്രൈവറെ മർദിച്ചത്.ബാങ്കില്‍ നിന്നും പണവുമായെത്തിയ വാഹനം വഴിയില്‍ തടഞ്ഞിട്ട ശേഷം തന്നെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി.
മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കുകയും ചെയ്തു. സാമ്ബത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് തന്റേത്. അതുകൊണ്ടാണ് പിഴ തുക കുറച്ചുതരാമോ എന്ന് ചോദിച്ചത് എന്നും പരാതിക്കാരനായ ജാഫർ പറഞ്ഞു.