ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം.

2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി പൂർത്തിയായി.ഡോക്ലാമില്‍ നിന്ന് ഏകദേശം 21 കിലോമീറ്റര്‍ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ്വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഏകദേശം 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്വരയിലേക്ക് നീളുന്നതാണ് ഈ റോഡ്.

ചുംബി താഴ്വരയില്‍ ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാന്‍ സൈന്യത്തെ വേഗത്തില്‍ ചുംബി താഴ്വരയ്ക്ക് സമീപമുള്ള അതിര്‍ത്തിയിലെത്തിക്കാന്‍ ഈ റോഡ് സഹായിക്കും. സാധനങ്ങളുടെ നീക്കത്തിനും ഇത് സഹായിക്കും.

ഭൂട്ടാന്‍ ഇപ്പോള്‍ റോഡ് ഉപയോഗിക്കുമെങ്കിലും, ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയ്ക്കും ഇത് പ്രയോജനപ്പെടും.ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂട്ടാന്‍.

2017-ല്‍ ഡോക്ലാമില്‍ ജംഫരി റിഡ്ജിനോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ഓപ്പറേഷന്‍ ജൂനിപര്‍ നീക്കത്തിലൂടെ ഇന്ത്യ ഈ നിര്‍മാണം തടഞ്ഞിരുന്നു.

ഇന്ത്യന്‍ സൈന്യം ഡോക്ലാമിലേക്ക് പ്രവേശിച്ച് ചൈനീസ് സൈനികരെ തടയുകയായിരുന്നു. 72 ദിവസത്തോളം നീണ്ട സംഘര്‍ഷ സാഹചര്യത്തിനൊടുവിലാണ് മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *