മരണാനന്തര ശുശ്രൂഷയ്ക്ക് പോയവരെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് ഒഡീഷയിൽ അക്രമണത്തിന് ഇരയായ മലയാളി വൈദികൻ ലിജോയുടെ കുടുംബം. പ്രാര്‍ഥനയ്ക്കായി വന്നതാണെന്ന് പറഞ്ഞിട്ടും ആക്രമിച്ചുവെന്നും ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വിളിച്ചു പറഞ്ഞുവെന്നും വൈദികൻ്റെ കുടുംബം പറഞ്ഞു.
പൊലീസ് വന്നപ്പോൾ 45 മിനിറ്റ് കഴിഞ്ഞു. പൊലീസിനെയും അവർ തടഞ്ഞു. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് അക്രമികളിൽ നിന്ന് വൈദിക സംഘത്തെ പൊലീസ് രക്ഷിച്ചത്.
അക്രമികൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നും സംഭവത്തിൽ ഇടപെടേണ്ട എന്ന നിർദേശം ലഭിച്ചിരുന്നു.
മുമ്പും അവിടെ ആക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ബിജെപി വന്നതിന് ശേഷമാണ് കനത്ത ആക്രമണങ്ങൾ ഉണ്ടാവുന്നത്,” ഒഡീഷയില്‍ ആക്രമിക്കപ്പെട്ട വൈദികൻ ലിജോയുടെ പിതാവ് കെ.വി. ജോൺ പറഞ്ഞു.
രാത്രിയായിരുന്നു മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദള്‍ പ്രവർത്തകർ ആക്രമിച്ചത്.
ജലേശ്വരം ഗംഗാധർ ഗ്രാമത്തിൽ വച്ചാണ് വൈദികൻ അടക്കമുള്ള കന്യാസ്ത്രീകളെ 70 അംഗസംഘം ആക്രമിച്ചത്. മലയാളികളായ ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നീ രണ്ട് കത്തോലിക്ക വൈദികർക്കും രണ്ട് കന്യാസ്ത്രീകള്‍ക്കുമാണ് മർദനമേറ്റത്.