ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ഇന്നിംഗ്‌സില്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി അഭിഷേക് ശര്‍മ. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍ എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 57 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് അഭിഷേക് ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ചത്.

രോഹിത് ശര്‍മ്മ, യശസ്വീ ജയ്ശ്വാള്‍, സഞ്ജു സാംസണ്‍ എന്നിവാണ് അഭിഷേകിന് മുന്‍പ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ ഇന്ത്യക്കാര്‍. 2021ല്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിന് എതിരെയാണ് രോഹിത് ഇങ്ങനെയൊരു സിക്‌സ് നേടുന്നത്.

നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരവും രോഹിത്തായിരുന്നു. 2024ല്‍ യശസ്വി ജയ്‌സ്വാളും, രോഹിത്തിന്റെ വഴി പിന്തുടര്‍ന്നു. സിംബാബ്‌വെ സ്പിന്നര്‍ സിക്കന്ദര്‍ റാസയ്‌ക്കെതിരെ ആയിരുന്നു ജയ്‌സ്വാളിന്റെ സിക്‌സ്. ഈ വര്‍ഷം മലയാളി താരം സഞ്ജു സാംസണും ലിസ്റ്റിലെത്തി.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ക്ക് എതിരെയാണ് സഞ്ജു സിക്‌സര്‍ പറത്തിയത്. സഞ്ജു നേടിയര്‍ പേസര്‍ക്കെതിരെ ആണെങ്കില്‍ മറ്റ് മൂന്ന് പേരും സ്പിന്നര്‍മാര്‍ക്കെതിരെയാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം അടിച്ചെടുത്തു.

അഭിഷേക് ശര്‍മയുടെ (30) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 16 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *