തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു.
എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.പേരൂർക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
കക്കൂസിലെ വെള്ളം കുടിക്കാൻ ദളിത് യുവതിയോട് പറഞ്ഞ നാണംകെട്ട പൊലീസ് ആണിവിടെ ഉള്ളത്.
അന്തിക്കാട് തോർത്തിൽ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവൻ ആക്ഷൻ ഹീറോ ബിജുവാണോ? ഡിവൈഎഫ്ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാരെയാണ് ഭരണപക്ഷം ന്യായീകരിച്ചത്. ടി.പി വധക്കേസ് പ്രതികൾക്ക് വരെ പൊലീസ് മദ്യം വാങ്ങിച്ചു കൊടുത്തു.
തുടർന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.പൊലീസ് മർദ്ദനങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മുഖ്യമന്ത്രി ഇതുവരെ പൊതുസമൂഹത്തോട് മറുപടി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? കേരള ചരിത്രത്തിൽ ഇതുപോലെ ഏതെങ്കിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ടുണ്ടോ ? മിടുക്കന്മാരായ പൊലീസുകാർ ഇപ്പോഴും സർവീസിൽ ഉണ്ട്. എന്നാൽ ഏറാൻ മൂളികളായ പൊലീസുകാർക്ക് സർക്കാർ സംരക്ഷണം നൽകുകയാണ് എന്നും സതീശൻ ആഞ്ഞടിച്ചു.