ന്യൂയോർക്ക്: ഗാസയിലെ യുദ്ധ വിരാമത്തിനായുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഏകദേശം രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ യു എസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആറാം തവണയാണ്.
പ്രമേയത്തിൽ ഹമാസിനെ അപലപിക്കാത്തതും ഇസ്രയേലിന്റെ ആത്മരക്ഷാ അവകാശത്തെ അംഗീകരിക്കാത്തതുമാണ് വീറ്റോയ്ക്ക് കാരണമെന്ന് യു എസ് പ്രതിനിധി മോർഗൻ ഓർട്ടഗസ് വിശദീകരിച്ചു.
ബന്ദികളുടെ മോചനവും മാനുഷിക സഹായത്തിനുള്ള തടസ്സങ്ങൾ നീക്കലും ആവശ്യപ്പെട്ടിരുന്ന പ്രമേയത്തിന് 14 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം വീറ്റോ ചെയ്ത യു എസ് നടപടി പലസ്തീനികൾക്ക് വേദനയുണ്ടാക്കുന്നതാണെന്ന് അൾജീരിയൻ അംബാസഡർ അമർ ബെൻജമ അഭിപ്രായപ്പെട്ടു.
പലസ്തീനികളോട് മാപ്പ് ചോദിച്ചുകൊണ്ട് അദ്ദേഹം സുരക്ഷാ കൗൺസിലിന്റെ പരാജയത്തെ വിമർശിച്ചു. ഇതിനിടെ, ഗാസയിൽ ശക്തമായ ആക്രമണങ്ങൾ ഇസ്രയേൽ തുടരുകയാണ്.
ഗാസാ സിറ്റിയുടെ പൂർണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള സൈനിക നടപടികൾ ഇസ്രയേൽ സൈന്യം തീവ്രമാക്കിയിരിക്കുകയാണ്.
