കളമശേരി ∙ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ കളമശേരിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് അര്‍ധരാത്രിയോടെ നാടകീയമായാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സൂര്യ എന്ന ബസിന്റെ ഡ്രൈവറാണ് തൃശൂർവെള്ളിക്കുളങ്ങര സ്വദേശി ജിജോ ജോർജിനെ (46) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല എഴുപുന്ന സ്വദേശി അനുഹർഷ് ജനാർദനനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു ബസ് കാത്തുനിൽക്കുകയായിരുന്ന ലിജോ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഇട്ടുവന്ന ബസ് ഡ്രൈവറോട് ഡിം ചെയ്യാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്.

ഡ്രൈവർ സീറ്റിൽനിന്നു ലിവറുമായി ഇറങ്ങി ലിജോയെ ആക്രമിക്കുന്നത് കണ്ട് സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവർമാർ ഓടിയെത്തി. ഇതോടെ ഇവർക്കു നേരെയും ബസ് ഡ്രൈവർ ആക്രമണം അഴിച്ചുവിട്ടു.

ഇതേതുടർന്ന് നാട്ടുകാർ സംഘടിക്കുന്നതു കണ്ട് ബസ് ഡ്രൈവർ ബസിൽ കയറി ഡോർ അടച്ചു. നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ല. തുടർന്ന് നാട്ടുകാർ വാഹനം വളയുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *