മാഡ്രിഡ്: ഗസ്സയിലേക്ക് സഹായവുമായി പോകുന്ന അന്താരാഷ്ട്ര ഫ്ലോട്ടില്ലയെ സംരക്ഷിക്കാൻ ഇറ്റലിക്കൊപ്പം ഒരു സൈനിക യുദ്ധക്കപ്പൽ അയക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനും അവരുടെ ദുരിതങ്ങളോട് ഐക്യദാർഢ്യംപ്രകടിപ്പിക്കുന്നതിനുമായി 45 രാജ്യങ്ങളിലെ പൗരന്മാർ കപ്പലിൽ പുറപ്പെട്ടതായി യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ സാഞ്ചസ് പറഞ്ഞു.
ഫ്ലോട്ടില്ലയെ സഹായിക്കാനും രക്ഷാപ്രവർത്തനം നടത്താനും അത്യാവശ്യമാണെങ്കിൽ ആവശ്യമായ എല്ലാ വിഭവങ്ങളുമായി കാർട്ടജീനയിൽ നിന്ന് ഒരു നാവിക കപ്പൽ നാളെ ഞങ്ങൾ അയക്കും.’ സാഞ്ചസ് കൂട്ടിച്ചേർത്തു.ഗസ്സയിലെ ഇസ്രായേലിന്റെ നാവിക ഉപരോധം തകർക്കാൻ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഏകദേശം 50 സിവിലിയൻ ബോട്ടുകളുമായാണ് പുറപ്പെട്ടത്.
സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഗ്രീക്ക് ദ്വീപായ ഗാവ്‌ഡോസിൽ നിന്ന് 30 നോട്ടിക്കൽ മൈൽ (56 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഡ്രോൺ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കാൻ ഇറ്റലി കപ്പൽ അയച്ചിരുന്നു.
