ആലപ്പുഴ ∙ ‘അനിയാ… ഞങ്ങളെ സഹോദരനെപ്പോലെ കരുതി കടലിൽ നിന്നും തിരിച്ചു കയറണം’ ആത്മഹത്യയ്ക്കൊരുങ്ങി കടലിൽ ഇറങ്ങി നിന്ന യുവാവിന്റെ മനസ്സ് അർത്തുങ്കൽ എഎസ്ഐ നസീറിന്റെ സ്നേഹ പൂർണമായ വിളിയിൽ മാറി.
അടുത്ത നിമിഷം യുവാവിനരികിലേക്ക് ഓടിയെത്തി നസീറും പൊലീസ് ഓഫിസർ ശ്യാംലാലും നീട്ടിയ കൈകളിൽ മുറുകെപ്പിടിച്ച് ആ മുപ്പതു വയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ കയറി.
വീടിന്റെ ചുമരിൽ മരണക്കുറിപ്പും എഴുതിവച്ച് രാത്രി 16 കിലോമീറ്റർ നടന്ന് മാരാരിക്കുളം ബീച്ചിലെത്തി ആത്മഹത്യ ചെയ്യാൻ കടലിലേക്ക് ഇറങ്ങിയ യുവാവിനെയാണുജീവിതത്തിലേക്ക് തിരികെ കയറി.രാത്രി 11.30നാണ് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് യുവാവിന്റെ വിളിയെത്തിയത്.
ജീവിതം മടുത്തുവെന്നും താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നുമാണ് ഇയാൾ ഫോണിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഒന്നും പറയാതെ യുവാവ് ഫോൺ ഡിസ്കണക്ട് ചെയ്യുകയും ചെയ്തു.
ഇതോടെ കൺട്രോൾ റൂമിൽ നിന്നും ഇയാളുടെ വിവരങ്ങൾ അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ രാത്രി പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് കൈമാറി.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ നസീറും എഎസ്ഐ ശ്രീവിദ്യയും ഡ്രൈവറായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാംലാലും വിവരം എസ്എച്ച്ഒയെ അറിയിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അയച്ചു നൽകുകയും ചെയ്തു.
മൊബൈൽ ലൊക്കേഷൻസൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അയച്ചു നൽകുകയും ചെയ്തു. മൊബൈൽ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്നു കണ്ടതോടെ പൊലീസ് സംഘം ജീപ്പിൽ ബീച്ചിലേക്കു കുതിച്ചു.
ഇതിനിടെ യുവാവിന്റെ ഫോണിലേക്ക് ഒട്ടേറെത്തവണ വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തിരുന്നില്ല.പൊലീസ് മാരാരിക്കുളം ബീച്ചിലെത്തിയപ്പോൾ കടലിലേക്ക് ഇറങ്ങിയ നിലയിലാണ് മൊബൈൽ ലൊക്കേഷൻ കാണപ്പെട്ടത്. കനത്ത ഇരുട്ടും മഴയും മൂലം ഉദ്യോഗസ്ഥർക്ക് ഇയാൾ കടലോരത്ത് ഏതു ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാനും സാധിച്ചില്ല.
ഇതിനിടെ ഫോൺ അറ്റൻഡ് ചെയ്തതോടെ പൊലീസുകാർ യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മാരാരിക്കുളം ബീച്ചിൽ നിന്നും കുറച്ച് തെക്ക് മാറിയാണ് യുവാവ് കടലിൽ ഇറങ്ങി നിന്നത്.
ശക്തമായ തിരയുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഇയാളുടെ അടുത്തേക്ക് എത്തിയാൽ യുവാവ് കടലിലേക്ക് കൂടുതൽ ഇറങ്ങിയാലോ എന്നതും പൊലീസുകാരെ ആശയക്കുഴപ്പത്തിലാക്കി.
തങ്ങളെ സഹോദരനെ പോലെ കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പൊലീസ് ഉറപ്പു നൽകിയതോടെ യുവാവ് വഴങ്ങി. തുടർന്ന് എഎസ്ഐ നസീറും പൊലീസ് ഓഫിസർ ശ്യാംലാലും ചേർന്നു കടലിൽ ഇറങ്ങി കരയിലേക്കു പിടിച്ചു കയറ്റുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാവിന്റെ പ്രശ്നങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണാൻ എല്ലാ പിന്തുണയും നൽകിയാണു പൊലീസ് ബന്ധുക്കളെ തിരികെ ഏൽപിച്ചത്.