ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹമീദ് കുറ്റക്കാരനെന്ന് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും.

പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.നിഷ്‌കളങ്കരായ നാല് പേരെ ജീവനോടെ കത്തിച്ചു. മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രതിയോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ശ്വാസം മുട്ടലും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്ന് പ്രതി മറുപടി പറഞ്ഞു. അതേസമയം മരിച്ചയാള്‍ നിയമവിരുദ്ധമായി വീട്ടില്‍ പെട്രോള്‍ സൂക്ഷിച്ചു. സംഭവത്തില്‍ പ്രതിയുടെ പ്രായം കണക്കാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് 2022 മാര്‍ച്ചില്‍ തീകൊളുത്തി കൊലപ്പെടുത്തിയത്.

ഫൈസലിന് നല്‍കിയ വസ്തുവിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഫൈസലിന് നല്‍കിയ കടമുറി തിരിച്ച് വേണമെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. സ്വത്ത് നല്‍കിയില്ലെങ്കില്‍ മകനെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പ്രതി മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു.തീകെടുത്താതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴിച്ചു കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയുമടക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *