തിരുവനന്തപുരം ∙ ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.

എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ഹര്‍ജിപരിഗണിച്ചത്.

അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താന്‍ കഴിയും. ബലാത്സംഗക്കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.ആദ്യം റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 15നാണ് പരിഗണിക്കുന്നത്.

വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു.

ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജി. പൂങ്കുഴലിഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്‌റ്റേയിലെത്തിച്ച് ബലം പ്രയോഗിച്ചു രാഹുല്‍ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയാണു രാഹുല്‍ ആദ്യം തനിക്കു സന്ദേശമയച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയെന്നാണു വിവരം. തന്റെ ടെലിഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചു.

വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അവധിക്കു ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിനു മുന്‍പ് ഒറ്റയ്ക്കു കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞായിരുന്നു ഇത്.ഫെനി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ തന്നെ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *