അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടീം പ്രഖ്യാപനം.
ക്യാപ്റ്റൻ സൂര്യകുമാറും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കർ നയിക്കുന്ന യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടി 20 പരമ്പരയ്ക്കുള്ള ടീമിനെ കൂടി പ്രഖ്യാപിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്നലെ വെടിക്കെട്ട് ഇന്നിങ്‌സോടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
സൂര്യകുമാർ യാദവിന്‍റെയും ശുഭ്മാൻ ഗില്ലിന്‍റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്‍റിന്‍റെ ആശങ്ക. ഗില്ലിനെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാണ്. ക്യാപ്റ്റനായ സൂര്യയെ മാറ്റിനിർത്തുക എന്ന കഠിനമായ തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് മുതിർന്നേക്കില്ല.
വാഷിംഗ്ടൺ സുന്ദറാണോ റിങ്കു സിംഗാണോ ടീമിലെത്തുക എന്നതിൽ ആകാംക്ഷയുണ്ട്. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിലും പരീക്ഷണത്തിന് സാധ്യയില്ല. ബാറ്റിങ്ങ് നിരയിലും മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.
