മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശൻ, ഈഴവ സമുദായത്തിന് അർഹമായ ആനുകൂല്യങ്ങളെല്ലാം ലീഗ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചു. മുസ്‌ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും, യു.ഡി.എഫ് വന്നാൽ കേരളം ഭരിക്കുന്നത് ലീഗായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയിൽ നടന്ന സമ്മേളനത്തിന് ശേഷം 89 വയസ്സായ തന്നോട് മാധ്യമപ്രവർത്തകർ മര്യാദയില്ലാതെ പെരുമാറിയെന്നും, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
മിക്ക മാധ്യമപ്രവർത്തകരും സഹകരിച്ചപ്പോൾ ചിലർ തന്നെ വളയുകയും പ്രായം പോലും മാനിക്കാതെ മോശമായി സംസാരിക്കുകയും ചെയ്തത് വലിയ ദുരനുഭവമായെന്ന് അദ്ദേഹം കൊച്ചിയിൽ വിശദീകരിച്ചു.
റഹീസിനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. പ്രായം പോലും കണക്കിലെടുക്കാതെ മോശമായി പെരുമാറിയ റഹീസ് ഒരു “തീവ്രവാദി” ആണെന്നും ആരോ മനഃപൂർവം പറഞ്ഞുവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം അപ്പൂപ്പന്റെ പ്രായമുള്ള തന്നോട് മിനിമം മര്യാദ കാണിക്കാൻ മാധ്യമപ്രവർത്തകൻ തയ്യാറായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
