“കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ മഡൂറോയേക്കാൾ കനത്ത വില നൽകേണ്ടി വരുമെന്ന്” വെനസ്വേലൻ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ‘ദി അറ്റ്ലാൻ്റിക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
വെനസ്വേലയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെല്ലുവിളികളെ രാജ്യം പ്രതിരോധിക്കുമെന്നും യുഎസുമായി വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഡെൽസി റോഡ്രിഗസ് പ്രതികരിച്ചു.
വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ അവർ യുഎസിനെ ക്ഷണിച്ചു. എന്നാൽ, യുഎസ് നടപടികൾ ആഗോള ക്രമത്തിന് ഭീഷണിയാണെന്നും ലോകം ജാഗ്രത പാലിക്കണമെന്നും വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ ലോപ്പസ് മുന്നറിയിപ്പ് നൽകി.
യുഎസ് നടപടികൾ മറ്റേതൊരു രാജ്യത്തിനും നാളെ ഭീഷണിയായേക്കാമെന്നും, ജനങ്ങൾ ഭയപ്പെടാതെ ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും പ്രതിരോധ മന്ത്രി പാഡ്രിനോ ലോപ്പസ് അഭ്യർത്ഥിച്ചു. അടിച്ചേൽപ്പിക്കപ്പെടുന്ന സൈക്കോളജിക്കൽ യുദ്ധങ്ങളിൽ വീഴരുതെന്നും സമാധാനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
