ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കി. 9.20 കോടി രൂപയ്ക്ക് ലേലത്തിൽ എടുത്ത താരത്തെ ഒഴിവാക്കിയത് ബിസിസിഐയുടെ ഉന്നതതല നിർദ്ദേശപ്രകാരമാണ്.
ഇന്ത്യൻ എക്സ്പ്രസ്” റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഏകപക്ഷീയമായിരുന്നു.
ക്രിക്കറ്റ് ബോർഡിലെ മുഴുവൻ അംഗങ്ങളുമായും ഐപിഎൽ ഗവേണിങ് കൗൺസിലുമായും കൂടിയാലോചന നടത്താതെയാണ് ഈ തീരുമാനം ഉന്നതതലത്തിൽ എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചത്.
മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിൽ ബംഗ്ലാദേശ് കടുത്ത അതൃപ്തിയിലാണ്. ഇതിന് പിന്നാലെ വരാനിരിക്കുന്ന ടി20 ലോകകപ്പിന് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തു.
ടൂർണമെന്റ് വേദി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ, ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കിക്കൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഐപിഎൽ സംപ്രേഷണം ബംഗ്ലാദേശ് സർക്കാർ നിരോധിച്ചു. ബിസിസിഐയുടെ ഈ നടപടി ബംഗ്ലാദേശ് ജനതയെ വേദനിപ്പിച്ചുവെന്നും വ്യക്തമായ കാരണങ്ങളില്ലാതെയാണ് താരത്തെ പുറത്താക്കിയതെന്നും ഉത്തരവിൽ പറയുന്നു.
2026 ജനുവരി 6-ന് പുറത്തിറക്കിയ ഈ ഉത്തരവ് പ്രകാരം ഐപിഎൽ മത്സരങ്ങളോ അനുബന്ധ പരിപാടികളോ രാജ്യത്ത് സംപ്രേഷണം ചെയ്യാൻ പാടില്ല.
