സമൂഹമാധ്യമത്തിലെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് അഡ്വ. സി. ഷുക്കൂർ ആവശ്യപ്പെട്ടു. വൈകൃതമായ സ്വഭാവമുള്ള ഒരാളോട് രാജി ആവശ്യപ്പെടാൻ കോൺഗ്രസിനും ലീഗിനും ധാർമ്മികമായ ഉത്തരവാദിത്തമുണ്ടെന്നും, യുഡിഎഫ് രാഷ്ട്രീയത്തിന്റെ പ്രതീകമായ അദ്ദേഹം സ്ഥാനമൊഴിയണമെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട്ടെ ജനങ്ങൾക്ക് മേൽ ‘ലൈംഗിക വൈകൃതനായ’ ഒരാളെ അടിച്ചേൽപ്പിച്ച വി.ഡി. സതീശനും ഷാഫി പറമ്പിലും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് സി. ഷുക്കൂർ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കേണ്ടത് യുഡിഎഫിന്റെ കടമയാണെന്നും, അതിന് തയ്യാറായില്ലെങ്കിൽ ആ കറ കോൺഗ്രസ് നേതാക്കളുടെ ഖദറിൽ എന്നും നിലനിൽക്കുമെന്നും അദ്ദേഹം കുറിച്ചു.അയാൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചാണ് എംഎൽഎ ആയത്, അതും ചരിത്ര ഭൂരിപക്ഷത്തിൽ.
പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോൽപിച്ച ഷാഫിക്കയാണ്. അയാൾ വി ഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും നോമിനിയാണ്. അയാൾക്കെതിരെ ആദ്യ ആരോപണം വന്നപ്പോൾ കോൺഗ്രസ്സ് സസ്പെൻ്റ് ചെയ്തു.
അയാളുടെ മുൻകൂർ ജാമ്യം ആദ്യ കേസിൽ തള്ളിയപ്പോൾ അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.പിന്നീട് രണ്ടാമത്തെ എഫ്ഐആർ വന്നപ്പോൾ തിരുവനന്തപുരത്തെ കോടതി രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകി.
ഇതോടെ അയാൾ സജീവ കോൺഗ്രസുകാരനായി മടങ്ങിയെത്തുകയും യുഡിഎഫ്, ലീഗ് വേദികളിൽ ആദരിക്കപ്പെടുകയും ചെയ്തു. എന്നാൽ, മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് അയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
