രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരം എസ്ഐടി സ്പീക്കറെ അറിയിച്ചു. ഈ റിപ്പോർട്ട് ഉടൻതന്നെ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറും. തുടർച്ചയായ കേസുകളുടെ പശ്ചാത്തലത്തിൽ രാഹുലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ഈ കമ്മിറ്റിയാകും ശുപാർശ ചെയ്യുക.
കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും.അതേസമയം, റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജയിൽ വാസം ഇനിയും നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പൊലീസ് കസ്റ്റഡി അപേക്ഷ ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്.
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരാഴ്ച എടുത്തേക്കും.
അതുവരെ മാവേലിക്കര ജയിലിലും പൊലീസ് കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മൂന്ന് കേസിലും ഒരു മാസത്തിനകം അന്വേഷണവും പൂർത്തിയാക്കും.ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്ന കാര്യത്തിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിയമോപദേശം തേടും. എംഎൽഎ സ്ഥാനത്ത് അദ്ദേഹം തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിഷയം നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടുമെന്നും സ്പീക്കർ അറിയിച്ചു.
സഭാംഗങ്ങൾക്കെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സമിതിക്ക് അധികാരമുണ്ട്. കമ്മിറ്റിയുടെ ശുപാർശ സഭ അംഗീകരിച്ചാൽ, കേരള നിയമസഭയിൽ നിന്ന് ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ.
നിലവിൽ റിമാൻഡിലുള്ള അദ്ദേഹത്തെ 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.കമ്മിറ്റി പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് നടത്തി ശുപാർശയടക്കം നൽകുന്ന റിപ്പോർട്ട് സഭയിൽ വയ്ക്കും. തുടർന്ന് റിപ്പോർട്ടിലെ നിർദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം. പ്രമേയത്തിൽ താക്കീതോ സസ്പെൻഷനോ പുറത്താക്കലോ ശുപാർശയായി വരാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎൽഎ സ്ഥാനത്തിനുനിന്നു പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു തടസ്സമില്ല.
ഈ മാസം 20-ന് കേരള നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയേക്കും. എത്തിക്സ് കമ്മിറ്റിക്ക് ഓൺലൈനായി തെളിവെടുപ്പ് നടത്തി റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ സാധിക്കും.
2023 ഡിസംബറിൽ കൈക്കൂലി ആരോപണത്തെത്തുടർന്ന് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് സമാനമായ നടപടിക്രമങ്ങളാണ് ഇവിടെയും പരിഗണിക്കുന്നത്.
നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്ന് സമിതി കണ്ടെത്തിയാൽ സഭയ്ക്ക് അംഗത്തെ പുറത്താക്കാൻ (Expulsion) അധികാരമുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
