ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കടുത്ത സാമ്പത്തിക സമ്മർദ്ദവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് 25% അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
നേരത്തെ സൈനിക ഇടപെടൽ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ്, പണപ്പെരുപ്പത്താൽ വലയുന്ന ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടി കൊട്ടിയടക്കാൻ യുഎസ് ലക്ഷ്യമിടുന്നത്.
ട്രേഡിങ് ഇക്കണോമിക്സ് ഡാറ്റാബേസ് അനുസരിച്ച് ചൈന, തുർക്കി, യുഎഇ, ഇറാഖ് എന്നിവരാണ് ഇറാനിലെ പ്രധാന വ്യാപാര പങ്കാളികൾ. ‘‘ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25% അധിക തീരുവ നൽകേണ്ടി വരും.
ഈ ഉത്തരവ് അന്തിമമാണ്, ഉടൻ പ്രാബല്യത്തിൽ വരും,’’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം യുഎസ് നിരീക്ഷണത്തിലായിരിക്കും.
