മലപ്പുറം കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് സ്ഥിരീകരണം. കേസിൽ കസ്റ്റഡിയിലുള്ള പതിനാറുകാരൻ കുറ്റം സമ്മതിച്ചു. ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൈകാലുകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.
കരുവാരക്കുണ്ട് കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. 14 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ കസ്റ്റഡിയിലുള്ള 16കാരന് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
ഒറ്റയ്ക്ക് ഒരാൾക്ക് ഇത്തരമൊരു ക്രൂരത ചെയ്യാനാവില്ലെന്നും, പ്രതി നേരത്തെയും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വിജനമായ സ്ഥലത്താണെന്ന് നാട്ടുകാർ. നടവഴിയോ ജനസഞ്ചാരമോ ഇല്ലാത്ത കുറ്റിക്കാടാണത്. പെൺകുട്ടി പഠിക്കുന്നത് 10-20 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ്. പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോഴാണ് കൊലപാതക വിവരം കൂടുതൽ വ്യക്തമായതെന്നും നാട്ടുകാർ പറഞ്ഞു.
