യുഡിഎഫിനെ സമ്മർദത്തിലാക്കി ചർച്ചകൾ സങ്കീർണ്ണമാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. പി.വി. അൻവർ, സി.കെ. ജാനു എന്നിവരുടെ വരവോടെ മുന്നണി വിപുലീകരിക്കാനാണ് നീക്കം. പുതിയ കക്ഷികൾക്കായി വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറാണ്.
ഇടതുഭരണത്തുടർച്ച തടഞ്ഞ് മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യം.പാർട്ടിയുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് തന്നെ വിട്ടുവീഴ്ചകൾക്ക് ലീഗ് തയ്യാറാണ്. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാതെയോ, നിലവിലുള്ളവ വെച്ചുമാറിയോ മുന്നണിയെ സഹായിക്കാനാണ് നീക്കം.
മുന്നണി കെട്ടുറപ്പിനായി വിട്ടുവീഴ്ചാ നിലപാടിലാണ് ലീഗ് നേതാക്കൾ. മുൻപ് 25 സീറ്റുകളിൽ മത്സരിച്ച മുസ്‍ലിം ലീഗ് ഇത്തവണ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് കരുതുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിലടക്കം നേടിയ മുന്നേറ്റമാണ് ഇതിന് അടിസ്ഥാനം. എന്നാൽ മുന്നണി താൽപ്പര്യം മുൻനിർത്തി കൂടുതൽ സീറ്റുകൾക്കായി നിലവിൽ സമ്മർദം ചെലുത്തേണ്ടെന്നാണ് ലീഗ് തീരുമാനം.
