ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ പരാതികളിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി. മൂന്നാമത്തെ ലൈംഗികപീഡനക്കേസിലാണ് ഈ നടപടി.
കീഴ്‌കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ രാഹുൽ ഉടൻ തന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. നിലവിൽ രാഹുൽ റിമാൻഡിൽ തുടരുകയാണ്.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ച് കോടതി തള്ളി. പ്രതിക്കെതിരെ സമാനമായ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും പരാതികൾ ആവർത്തിക്കപ്പെടുകയാണെന്നും പ്രോസിക്യൂഷൻ അടച്ചിട്ട കോടതി മുറിയിൽ വാദിച്ചു.
എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നുവെന്നും വാദിച്ച പ്രതിഭാഗം, തെളിവായി ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും ഹാജരാക്കി. രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം നിഷേധിച്ചത്.
