2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
2022 ജൂൺ 24-ന് ചന്ദ്രനഗർ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ച കേസിലാണ് നടപടി. അന്ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്നാണ് ഉപരോധം നടത്തിയത്.
കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്.
ഒമ്പതാം പ്രതിയായിരുന്ന പി. സരിൻ നേരത്തെ കോടതിയിൽ ഹാജരായി പിഴയും ശിക്ഷയും ഏറ്റുവാങ്ങിയിരുന്നു. കേസ് ജനുവരി 24-ന് കോടതി വീണ്ടും പരിഗണിക്കും.
