രാഹുൽ ഗാന്ധിയുമായി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും തങ്ങൾ ഒരേ ദിശയിലാണെന്നും ശശി തരൂർ വ്യക്തമാക്കി. മഞ്ഞുരുകിയെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും അറിയിച്ച തരൂർ, നേരത്തെ മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയുമായുള്ള ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്നും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ സജീവമാകുമെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ തവണ 56 മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങിയെങ്കിൽ ഇക്കുറി അതിലധികം ഇടങ്ങളിൽ പങ്കാളിയാകും.
താൻ സി.പി.ഐ.എമ്മിലേക്ക് പോകുന്നു എന്ന വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി അവഗണിച്ചതിലും, ഹൈക്കമാൻഡ് വിളിച്ച നിർണ്ണായക യോഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലും ശശി തരൂർ അസംതൃപ്തനായിരുന്നു.
ഇതേത്തുടർന്ന് പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന തരൂർ ഇപ്പോൾ രാഹുലുമായുള്ള കൂടിക്കാഴ്ചയോടെ ആ പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുകയാണ്.
