ഇന്ത്യ-അമേരിക്ക വ്യാപാര കരാർ മാർച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നും തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചുകൊണ്ട് അമേരിക്ക ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമായ മറുപടി നൽകിയില്ല.
ഊർജ്ജ സുരക്ഷയ്ക്കായി വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി പരിഗണനയിലാണെന്നും വിപണി സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. റഷ്യൻ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദത്തിൽ വാണിജ്യ മന്ത്രിയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നതിൽ വ്യക്തത വരുത്താത്ത വിദേശകാര്യ മന്ത്രാലയം, ഊർജ്ജ സുരക്ഷയ്ക്കായി വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി പരിഗണനയിലാണെന്ന് അറിയിച്ചു.
വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്നും, ഉപരോധങ്ങൾക്കിടയിലും വെനസ്വേലയുടെ ദേശീയ എണ്ണക്കമ്പനിയുമായി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ ബന്ധം തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
