ശബരിമല കൊടിമരത്തിന് സ്വർണം സമർപ്പിക്കുന്ന സുരേഷ് ഗോപി, രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഔദ്യോഗിക പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണുള്ളതെന്ന് അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2017-ലെ ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സ്വർണം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നോ എന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ സ്വർണം നൽകിയതായി കണ്ടെത്തിയത്.
ശബരിമല കൊടിമര പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
ബോർഡ് നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ മറികടന്ന് നേരിട്ട് സ്വർണം വാങ്ങിയതും, അളവ് രേഖപ്പെടുത്തിയ രസീത് നൽകുന്നതിൽ വീഴ്ച വരുത്തിയതുമാണ് പ്രധാന കണ്ടെത്തലുകൾ.
സ്വർണ്ണ ബിസ്‌ക്കറ്റുകളും നാണയങ്ങളും നേരിട്ട് കൈപ്പറ്റിയ എ.എസ്.പി. കുറുപ്പ്, ബാക്കി വന്ന സ്വർണ്ണത്തിന് കൃത്യമായ രേഖകൾ സൂക്ഷിച്ചില്ലെന്നും കണ്ടെത്തി. ദേവസ്വം വിജിലൻസ് ഈ റിപ്പോർട്ട് ഉടൻ സംസ്ഥാന വിജിലൻസിന് കൈമാറും.
