ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം.
ശബരിമലയിലെ കട്ടിളപ്പാളികൾ ജയറാമിൻ്റെ വീട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതിന് പിന്നിലെ പണമിടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കും.
ശബരിമല കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് താൻ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും ബോർഡ് നിർദ്ദേശപ്രകാരം ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീയുടെ മൊഴി. ഇത് ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജയശ്രീയുടെ സ്വത്തുക്കളെക്കുറിച്ചും ഇ.ഡി കൂടുതൽ പരിശോധന നടത്തും.ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായോ സ്വർണ്ണക്കൊള്ളയുമായോ തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്ന് ജയശ്രീ മൊഴി നൽകി.
എന്നാൽ ഈ മൊഴി ഇ.ഡി വിശ്വാസത്തിലെടുത്തിട്ടില്ല. ജയശ്രീയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് ഇ.ഡിയുടെ തീരുമാനം.
